പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയ കേസിൽ ബിഇഎൽ(ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) മുതിർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർ പ്രദേശ് സ്വദേശിയായ ദീപ് രാജ് ചന്ദ്രയാണ് അറസ്റ്റിലായത്. കേന്ദ്ര, സംസ്ഥാന, സൈനിക രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പാകിസ്ഥാനിലക്ക്
പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തിയത്.
ബിഇഎൽ ആസ്ഥാനമായുള്ള പൊതുമേഖലാ ഇലക്ട്രോണിക്സ് കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ പ്രൊഡക്റ്റ് ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സെന്ററിൽ ജോലി ചെയ്യുന്ന സീനിയർ എഞ്ചിനീയറാണ് പ്രതിയായ ദീപ് രാജ് ചന്ദ്ര.
ബിഇഎല്ലിലെ ആശയവിനിമയങ്ങൾ, റഡാറുകൾ, ഉൽപ്പാദന സംവിധാനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സെൻസിറ്റീവ് വിവരങ്ങൾ ഇയാൾ ചോർത്തിയതായി സംശയിക്കുന്നു. ഇതിന് പകരമായി ഇയാൾക്ക് ക്രിപ്‌റ്റോ കറൻസി പേയ്‌മെന്റുകൾ ലഭിച്ചതായും റിപ്പോർട്ട് ഉണ്ട്.
നവരത്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ബിഇഎൽ, ഗ്രൗണ്ട്, എയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകൾക്കായി നൂതന ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കുന്നു, കൂടാതെ കേന്ദ്രസർക്കാർ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന 16 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ്. ചോദ്യം ചെയ്യലിൽ, പ്രതി വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, ഇമെയിൽ എന്നിവ വഴി പാകിസ്ഥാൻ പ്രവർത്തകർക്ക് രഹസ്യ വിവരങ്ങൾ കൈമാറിയതായി കണ്ടെത്തി.
ബിഇഎല്ലിന്റെ മറ്റ് വകുപ്പുകളിൽ നിന്ന് ഇയാൾ സുപ്രധാന വിവരങ്ങൾ മോഷ്ടിച്ചതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കായി അദ്ദേഹത്തിന്റെ ലാപ്‌ടോപ്പും മൊബൈലുകളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം തീവ്രവാദ വിരുദ്ധ സ്ക്വാഡ് കാൺപൂർ ഓർഡിനൻസ് ഫാക്ടറിയിലെ ജൂനിയർ മാനേജറേയും രഹ്യസങ്ങൾ ചോർത്തിയതായി സംശയിക്കുന്നതിനെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. കർണാടകയിലെ കാർവാർ നേവി ആസ്ഥാനത്ത് നിന്ന് രണ്ട് പേരെ ഫെബ്രുവരി 18ന് അറസ്റ്റ് ചെയ്തിരുന്നു. വേദനാ തണ്ടെല്, അക്ഷയ് നായിക് എന്നിവരാണ് അറസ്റ്റിലായത്.