‘കെ-സ്മാർട്ട് ‘എന്ന ഏകീകൃത പ്ലാറ്റ്ഫോം നിലവിൽ വരുന്നതോടെ ജനന – മരണ – വിവാഹ രജിസ്ട്രേഷൻ, നികുതി ഒടുക്കൽ, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങി തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഏപ്രിൽ 10 മുതൽ ഓൺലൈനാകുമെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപേക്ഷകളും പരാതികളുമായി തദ്ദേശ സ്ഥാപനങ്ങളിൽ കയറിയിറങ്ങാതെ സമയബന്ധിതമായി എല്ലാ സേവനങ്ങളും ലഭ്യമാകും. ജീവനക്കാരുടെ ജോലിഭാരവും അഴിമതിക്കുള്ള സാദ്ധ്യതകളും പൂർണമായും ഇല്ലാതാവുമെന്നാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.
അപേക്ഷകൾ/പരാതികൾ സ്വയമോ അക്ഷയകേന്ദ്രം, കുടുംബശ്രീ ഹെൽപ്പ് ഡെസ്ക് വഴിയോ സമർപ്പിക്കാം. കൈപ്പറ്റ് രസീതും ആവശ്യപ്പെടുന്ന സേവനവും സ്വന്തം ലോഗ്-ഇനിലും വാട്സ് ആപ്പിലും ഇമെയിലിലും ലഭ്യമാകും. അപേക്ഷകളുടെ സ്ഥിതി ഓൺലൈനിൽ അറിയാം. മൊബൈൽ ആപ്പിലൂടെയും സേവനം ലഭിക്കും. ഒരിക്കൽ ലഭ്യമാകുന്ന രേഖകൾ സ്വന്തം ലോഗ്-ഇനിൽ സൂക്ഷിക്കപ്പെടും.
പ്രധാന നേട്ടങ്ങൾ:
1. സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള കാലതാമസം ഇല്ലാതാകും.
2. ലോകത്ത് എവിടെയിരുന്നും വിവാഹം രജിസ്റ്റർ ചെയ്യാം
3. 300ച. മീറ്റർ വരെയുള്ള കെട്ടിട നിർമ്മാണ പെർമിറ്റ് 9 സെക്കൻഡിനുള്ളിൽ.
4. കരാറുകാരും സപ്ലയർമാരും ബില്ലുകൾ കെ-സ്മാർട്ടിൽ സമർപ്പിച്ചാൽ ഒരു മണിക്കൂറിനകം അക്കൗണ്ടിൽ പണം എത്തും.