ദില്ലി: പൊതുനന്മക്കായി എല്ലാ സ്വകാര്യ സ്ഥലങ്ങളും സർക്കാരിന് ഏറ്റെടുത്ത് പുനർ വിതരണം ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവും കോടതി റദ്ദാക്കി. അതേസമയം, സ്വകാര്യ ഭൂമികളില്‍ ചിലത് പൊതുസ്വത്തായി വിലയിരുത്താമെന്നും കോടതി. ഭരണഘടനയുടെ അനുച്ഛേദം 39 (ബി) പ്രകാരം എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാൻ ആകുമെന്ന 1978-ലെ വിധി റദ്ദാക്കിക്കൊണ്ടാണ് ഒമ്പതംഗ ബെഞ്ചിന്റെ സുപ്രധാമായ വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയോട് ബെഞ്ചിലെ ഏഴ് അംഗങ്ങൾ പൂർണ്ണമായും ജസ്റ്റിസ് ബി.വി. നാഗരത്ന ഭാഗീകമായും യോജിച്ചു. ബെഞ്ചിലെ അംഗമായ സുധാൻഷു ദുലിയ വിയോജിപ്പ് രേഖപ്പെടുത്തി ഭിന്നവിധി എഴുതി.