ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ അംഗവൈകല്യം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് സ്വകാര്യ ലാബുകളുടെ ലൈസൻസ് റദ്ദാക്കി. ആലപ്പുഴയിലെ ശങ്കേഴ്‌സ്, മിഡാസ് എന്നീ ലാബുകൾക്കെതിരെയാണ് നടപടി. ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം രണ്ട് സ്‌കാനിംഗ് സെന്ററുകളും പൂട്ടി സീൽ ചെയ്തു. അന്വേഷണറിപ്പോർട്ട് ലഭിച്ചശേഷമാകും തുടർനടപടികൾ.
സ്‌കാനിങ്ങിന്റെ റെക്കോര്‍ഡ് രണ്ടുവര്‍ഷം സൂക്ഷിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തി. സംഭവത്തില്‍ തുടര്‍ അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍നടപടി ഉണ്ടാകും.
സംഭവത്തിൽ ലാബുകളുടെ ഭാഗത്താണ് വീഴ്ച എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്‌കാനിംഗ് റിപ്പോർട്ട് പ്രകാരമാണ് ഡോക്ടർമാരുടെ തുടർപരിശോധനകൾ എങ്കിലും ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നതും ആരോഗ്യവകുപ്പ് പരിശോധിക്കും. വീഴ്ച കണ്ടെത്തിയാൽ സസ്‌പെൻഷനോ സ്ഥലം മാറ്റമോ നൽകുന്നതിനും ആലോചനയുണ്ട്
ആലപ്പുഴ സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞാണ് ഗുരുതര വൈകല്യവുമായി ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു സുറുമിയുടെ പ്രസവം. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിങിലും ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്‍റെ പിതാവ് പറയുന്നു. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്.