ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയെത്തി. ഇന്നലെ രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചതായാണ് റിപ്പോർട്ട്. ആളുകൾ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ പടയപ്പ രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങി.
പടയപ്പ ജനവാസ മേഖലയിൽ നിരന്തരം ഇറങ്ങുമ്പോഴും ആനയെ നിരീക്ഷിക്കാൻ വനം വകുപ്പ് നിയോഗിച്ച ആർആർടി സംഘത്തിൻറെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് മുൻപും പടയപ്പ ജനങ്ങൾക്കിടയിൽ ഭീതി പടർത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
കഴിഞ്ഞ മാസം നെറ്റിമേടിനും കുറ്റിയാർ വാലിക്കും ഇടയിൽ വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസിനു മുന്നിൽ പടയപ്പ പ്രത്യക്ഷപ്പെട്ടിരുന്നു. സ്കൂൾ വിട്ട് വരുന്ന വഴിയിലാണ് സംഭവമുണ്ടായത്. ആനയെ കണ്ട് ബസ് നിർത്തിയെങ്കിലും ആന ബസിനു മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. കുട്ടികൾ പേടിച്ച് നിലവിളിച്ചു. പിന്നീട് ബസ് പുറകോട്ടെടുത്താണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
അതേസമയം, തൃശൂരിൽ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ദൗത്യമാണ് പരാജയപ്പെട്ടത്. ആരോഗ്യവിദഗ്ധർ എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്. ജെസിബി ഉപയോഗിച്ച് കുട്ടിയാനയുടെ കാലിലും ദേഹത്തും വീണ മണ്ണ് നീക്കി. പിന്നീട് കയര്‍ ഉപയോഗിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ദൗത്യം പരാജയപ്പെടുകയായിരുന്നു. പാലിപ്പിള്ളി എലിക്കോടായിരുന്നു കുട്ടിയാന സെപ്റ്റിക് ടാങ്കില്‍ വീണത്.