തിരുവനന്തപുരം: നെടുമങ്ങാട് വഞ്ചുവത്ത് ഐ.ടി.ഐ രണ്ടാം വർഷ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. നമിത (19) യാണ് വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നെന്നാണ് വിവരം.
രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീണ്ടും വന്ന് നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
അതേസമയം കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിങ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വർഷ വിദ്യാർത്ഥിനി പാണത്തൂർ സ്വദേശി ചൈതന്യ (20) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് സുഹൃത്ത് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് മറ്റ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ് വിദ്യാർത്ഥിനി. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഹോസ്റ്റൽ വാർഡൻ ചൈതന്യയെ മാനസികമായി തകർക്കുന്ന വിധത്തിൽ ഓരോ കാര്യങ്ങൾ പറഞ്ഞതായും സഹപാഠികൾ വ്യക്തമാക്കി. വാർഡനുമായുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്.