ബംഗളൂരു: കര്‍ണാടക ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന്‍ മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് കാട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കാലടി സ്വദേശിയായ ഏലിയാസ് നരസിംഹരാജ താലൂക്കിലെ മടവൂര്‍ ഗ്രാമത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മേയാന്‍വിട്ട എരുമയെ അന്വേഷിച്ച് മകനൊപ്പമാണ് ഏലിയാസ് കാട്ടില്‍ എത്തിയത്. കാട്ടാന പിന്നില്‍ നിന്നാണ് ആക്രമിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് ആണ് മരണ കാരണം.
അതേസമയം, ഇടുക്കി ചേലച്ചുവട്ടിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ചേലച്ചുവട് ആയത്തു പാടത്ത് എൽസമ്മ (74) ആണ് മരിച്ചത്. രാവിലെ ആറു മണിയോടെ വീട്ടിൽ നിന്നും പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ലോറിയിടിച്ചത്. ഉടൻ തന്നെ എൽസമ്മയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അവിടെ നിന്നും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോടും വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചീക്കിലോട് നമ്പ്യാര്‍ കോളനിയിലെ ചെറുകോട്ട് പ്രശാന്തിന്റെ ഭാര്യ ഷൈനിയാണ്(49) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ ക്ഷേത്രത്തിലേക്ക് പോകവേ വാഹനത്തിന്‍റെ ടയര്‍ പൊട്ടി റോഡിലേക്ക് തെറിച്ച് വീണാണ് ഷൈനിക്ക് പരിക്കേറ്റത്.