കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഇളയമകന്‍ നീണ്ടകാലമായി കിടപ്പിലാണ്. മറ്റൊരാളുടെ പരിചരണം ഇല്ലാതെ ജീവിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.
വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവില്‍ തുടരുന്ന ഇരുവരുടെയും നില അതീവഗുരുതരമാണ്. ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് എന്‍എം വിജയന്‍. സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് ആയ കാലത്ത് ദീര്‍ഘകാലം പ്രസിഡന്റായിരുന്നു. ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമവുമായും ബന്ധപ്പെട്ട ചില തര്‍ക്കങ്ങളും സാമ്പത്തിക ഇടപാടുകളും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു.
അതേസമയം, കണ്ണൂർ പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ബാനൂസ് ബീച്ച് എന്‍ക്ലേവില്‍ ഉച്ചയോടെയാണ് സംഭവം. പെട്രോളും ഗ്യാസ് സിലിണ്ടറും തുറന്നിട്ടാണ് യുവാവ് തീ കൊളുത്തിയത്. പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.
റിസോര്‍ട്ടിലെ സെക്യൂരി ജീവനക്കാരനാണ് പ്രേമന്‍. ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി ഉടമ നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയായിരുന്നു സംഭവം. റിസോര്‍ട്ടിന്റെ താഴത്തെ നിലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു. ലോഡ്ജില്‍ ഉണ്ടായിരുന്ന അതിഥികളാണ് വിവരം പൊലിസിനെ അറിയിച്ചത്.