മസ്കറ്റ്: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഒമാനിൽ രണ്ട് പ്രവാസികൾ പൊലീസ് പിടിയിൽ. രണ്ടു ഏഷ്യൻ പൗരന്മാരെയാണ് റോയൽ ഒമാൻ പോലീസിന്റെ നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വകുപ്പ് അറസ്റ്റ് ചെയ്തത്.
വൻ തോതിൽ ഹെറോയിനും, 29,000-ലധികം സൈക്കോട്രോപിക് ഗുളികകളും കൈവശം വച്ചതിനായിരുന്നു ഇരുവരെയും റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ചാരിറ്റി സ്ഥാപനങ്ങളുടെയോ പൊതു വ്യക്തികളുടെയോ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടുന്നവരുടെ കെണിയിൽ വീഴരുതെന്ന് സൗദി ബാങ്കുകൾ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയോ തൽക്ഷണ സന്ദേശമയക്കൽ ആപ്ലിക്കേഷനുകളിലൂടെയോ സാമ്പത്തിക സഹായം അഭ്യർഥിച്ചുകൊണ്ട് ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൗദി ബാങ്ക്സ് മീഡിയ ആൻഡ് അവയർനസ് കമ്മിറ്റി ഉപഭോക്താക്കൾക്ക് കർശനമായ മുന്നറിയിപ്പ് നൽകി.
വ്യാജരേഖകളും മുദ്രകളും ഉപയോഗിച്ച് നിയമസാധുതയുടെ മിഥ്യാധാരണ സൃഷ്ടിക്കുന്നത് ഉൾപ്പടെ തട്ടിപ്പുകാർ ഇരകളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക തന്ത്രങ്ങളുടെ ഭാഗമാണിത്. ഔദ്യോഗിക സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെട്ടുകൊണ്ടാണ് തട്ടിപ്പുകാർ സോഷ്യൽ മീഡിയ വഴി ആളുകളെ സമീപിക്കുന്നത്. യഥാർഥ സംഘടനകൾ ഈ വഴികളിലൂടെ സംഭാവന അഭ്യർഥിക്കുകയോ ഗുണഭോക്താക്കളെ തേടുകയോ ചെയ്യില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.