അമ്പലപ്പുഴ: പുന്നപ്രയിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിലായി. വെസ്റ്റ് ബംഗാൾ സൗത്ത് പർഗാന കാന്നിംഗ് സ്വദേശിയായ ഇർഫാൻ ഖാനെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പുതുശ്ശേരി ചിറയിൽ കുടുംബ ക്ഷേത്രത്തിൽ 24ന് രാത്രി അതിക്രമിച്ചു കയറി 13 ഓട്ടു വിളക്കുകളും 3 ഓട്ടു തൂക്കു വിളക്കുകളും 1 ഓട്ടു കിണ്ടിയും കവർന്ന സംഭവത്തിലാണ് പ്രതി അറസ്റ്റിലായത്.
അതേസമയം, ആലപ്പുഴ വണ്ടാനത്ത് ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിലായി. വണ്ടാനം വൃക്ഷവിലാസം തോപ്പ് ഇസഹാക്കിനെ (22)യാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്ത് ഭാര്യയും ഭർത്താവും നടത്തിവരുന്ന ഹോട്ടലിലാണ് വടിവാൾ, ഇരുമ്പ് പൈപ്പ് എന്നിവയുമായി കഴിഞ്ഞ 23 ന് രാത്രിയാണ് യുവാവ് ആക്രമണം നടത്തിയത്.
ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് നേരെ വടിവാൾ വീശി കൊന്നു കളയുമെന്ന് ഇസഹാക്ക് ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഹോട്ടലുടമ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.