കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന ‘മൃദംഗനാദം’ പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവത്തിൽ ഇവൻ്റ് മാനേജറെ കസ്റ്റഡിയിൽ എടുത്തു. ‘ഓസ്കാർ ഇവൻ്റ്’ മാനേജർ കൃഷ്ണകുമാറിനെയാണ് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പരിപാടിക്ക് അനുമതി തേടിയതുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം കൃഷ്ണകുമാറിൽ നിന്നും പൊലീസ് തേടുകയാണ്.
അതേസമയം, ഉമാ തോമസ് എംഎല്‍എയുടെ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അപകടനില തരണം ചെയ്‌തെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്നും വെന്റിലേറ്ററിൽ തുടരുമെന്നും പാലാരിവട്ടം റിനൈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലത്തേതിനെ അപേക്ഷിച്ച് ഉമാ തോമസിന്റെ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ഡയറക്ടര്‍ കെ കൃഷ്ണനുണ്ണി പറഞ്ഞു. തലച്ചോറിനുണ്ടായ ക്ഷതത്തിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്വാസകോശത്തിലെ ചതവ് അല്‍പം കൂടിയിട്ടുണ്ട്. ചതവ് മാറാന്‍ കൂടുതല്‍ സമയമെടുക്കും. വരും ദിവസങ്ങളിലും വെന്റിലേറ്ററിൽ തുടരും. ശ്വാസകോശത്തിലെ ഇന്‍ഫെക്ഷന്‍ മാറാനായി രണ്ടുതരം ആന്റി ബയോട്ടിക്കുകള്‍ കൊടുക്കുന്നുണ്ട്. അപകടനില തരണം ചെയ്‌തെന്ന് പറയാറിയിട്ടില്ല. ഇന്‍ഫെക്ഷന്‍ കൂടാനും സാധ്യതയുണ്ട്. ഇന്നത്തെ സ്‌കാനില്‍ അഡീഷണല്‍ ഇന്‍ജുറിയൊന്നുമില്ല. അതുതന്നെ നല്ല പുരോഗതിയാണ്.