പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരി മാളികപ്പുറം ശ്രീകോവിൽ തുറന്നു.
മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. മകരവിളക്കു കാലത്തെ പൂജകള്‍ നാളെ പുലര്‍ച്ചെ മൂന്നുമണിക്ക് തുടങ്ങും. രാത്രി 10 വരെ ദര്‍ശനത്തിന് സൗകര്യമുണ്ട്.
ജനുവരി 14 നാണ് മകരവിളക്ക്. എരുമേലി പേട്ട 11 ന് നടക്കും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര 12 ന് പുറപ്പെടും. 13 ന് പമ്പ വിളക്കും സദ്യയും നടക്കും. 14 ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും.
തിരുവാഭരണം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. തീര്‍ഥാടനം പൂര്‍ത്തിയാക്കി 20 ന് ക്ഷേത്രനട അടയ്ക്കും. തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് കരിമല വഴിയുള്ള കാനനപാത തുറന്നിട്ടുണ്ട്.