ഇടുക്കി: ഇടുക്കി മാങ്കുളം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിന് കുത്തേറ്റു. ഇന്നലെ വൈകിട്ട് മാങ്കുളം ടൗണിൽ വെച്ചായിരുന്നു ആക്രമണം. ബിനോയി എന്നയാളാണ് കുത്തിപ്പരിക്കേൽപിച്ചത്. ഇവർ തമ്മിൽ ചെറിയ രീതിയിലുള്ള വാക്കുതർക്കമുണ്ടായിരുന്നു എന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറാണ് ബിനോയ് എന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബിനോയ് മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഒളിവിലാണ്. തൊട്ടടുത്ത കടയിലുണ്ടായിരുന്ന കത്തിയെടുത്ത് പെട്ടെന്നായിരുന്നു വാർഡ് മെമ്പറെ ആക്രമിച്ചത്. വയറിനാണ് കുത്തേറ്റത്. രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് മെമ്പർ ബിബിൻ ജോസഫ്. പരിക്ക് സാരമുള്ളതല്ലന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.
അതേസമയം, പുതുവത്സര രാത്രി തൃശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ്. സംഭവത്തിൽ പതിനാലും പതിനാറും വയസുള്ള വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാർഥികളുടേത് തന്നെയെന്നും പൊലീസ്.
ഒമ്പതാം ക്ലാസിൽ വച്ച് മുമ്പ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി. കൊലപാതകത്തിൽ അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരുന്നു. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. സംഭവത്തിൽ കുട്ടികളുടെ പശ്ചാത്തലവും ലഹരി ഉപയോഗവും അടക്കം പോലീസ് പരിശോധിച്ചുവരികയാണ്.