കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്. ഷിമോഗ സ്വദേശികളായ ശിവരാജ്, ശംഭു, ബസവ രാജ്, സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ചുരമിറങ്ങി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
അതേസമയം, മദ്യലഹരിയിലോടിച്ച കാര്‍ വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. മഠത്തില്‍ അബ്ദുള്‍ ഖാദര്‍ എന്നയാള്‍ ആണ് മരിച്ചത്. വെയിറ്റിങ് ഷെഡ്ഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു അബ്ദുള്‍ ഖാദര്‍.
ഈരാറ്റുപേട്ട നടയ്ക്കലില്‍ ഇന്നലെ രാത്രി പത്തുമണിക്ക് ശേഷമായിരുന്നു അപകടം. വെയിറ്റിങ് ഷെഡ്ഡില്‍ സുഹൃത്തുമായി അബ്ദുള്‍ ഖാദര്‍ സംസാരിച്ചിരിക്കുന്നതിനിടെ, കൊണ്ടൂര്‍ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാറാണ് വെയിറ്റിങ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറിയത്. യുവാക്കള്‍ കാറില്‍ വാഗമണിലേക്ക് പോകുകയായിരുന്നു. യുവാക്കൾ മദ്യപിച്ചിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
വാഹനം നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അബ്ദുള്‍ ഖാദറിന് മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വെയിറ്റിങ് ഷെഡ്ഡില്‍ അബ്ദുള്‍ ഖാദറിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.