തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന കാര്‍ ആക്രമിച്ചു. കൊമ്പന്‍ കബാലിയുടെ ആക്രമണത്തില്‍ നിന്ന് വിനോദ സഞ്ചാരികള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അമ്പലപ്പാറ പെന്‍സ്റ്റോക്കിന് സമീപം ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പിറവത്തു നിന്ന് മലക്കപ്പാറയിലേക്ക് പോയിരുന്ന വിനോദസഞ്ചാരികളുടെ കാറാണ് ആക്രമിച്ചത്. കാറിന്റെ ബോണറ്റിനു കേടുപാടുകള്‍ വരുത്തി.
ആക്രമണ സമയത്ത് കാറിനകത്ത് വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നെങ്കിലും അപകടം കൂടാതെ രക്ഷപ്പെട്ടു. ആക്രമണശേഷം ആന റോഡില്‍ നിലയുറപ്പിച്ചതോടെ നിരവധി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടന്നത്. ഒടുവില്‍ മലക്കപ്പാറ പൊലീസും വനംവകുപ്പും എത്തി ആനയെ തുരത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അതേസമയം, വയനാട് പുൽപള്ളിയിലെ അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ പിടിച്ച കടുവയ്ക്കായി തെരച്ചിൽ ഊർജിതമാക്കി. കടുവയുടെ കാൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ കണ്ടെത്താനാണ് ശ്രമം. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘവും തെരച്ചിലിൽ ഭാഗമായിട്ടുണ്ട്. ആര്‍ആര്‍ടി സംഘവും വനംവകുപ്പ് ജീവനക്കാരും പല ടീമുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. തെര്‍മൽ ക്യാമറ ഉപയോഗിച്ചുള്ള തെരച്ചിലും നടത്തുന്നുണ്ടെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ അറിയിച്ചു.