കൊച്ചി: ജനപ്രിയ സിനിമകളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു ഷാഫി എന്ന എം.എച്ച്. റഷീദ്. 57 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ജനുവരി 16 മുതൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം.
ജീവൻ നിലനിർത്തിയിരുന്നത് വെന്റിലേറ്റർ സഹായത്തോടെയാണ്. തലച്ചോറിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംസ്കാരം ഇന്ന് വെെകീട്ട് നാല് മണിക്ക് നടക്കും. രാവിലെ 10 മുതൽ കലൂരിൽ പൊതുദർശനമുണ്ടാകും.
റാഫി മെക്കാർട്ടിന്റെയും രാജസേനന്റെയും ചിത്രങ്ങളിൽ സഹസംവിധായകനായി 1990ലാണ് ഷാഫി സിനിമാരംഗത്തെത്തിയത്. 2001ൽ വൺമാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. 2022ൽ അവസാനം പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ഉൾപ്പടെ 18 സിനിമകൾ സംവിധാനം ചെയ്തു.
കല്യാണരാമനായിരുന്നു സൂപ്പർഹിറ്റുകളിൽ മുന്നിൽ. തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മായാവി തുടങ്ങിയവയും ജനങ്ങൾ ഏറ്റെടുത്ത സിനിമകളാണ്. മജാ എന്ന തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.