തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം 2028 ൽ പൂർത്തിയാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിഴിഞ്ഞത്തെ ബൃഹത്തായ കയറ്റുമതി ഇറക്കുമതി തുറമുഖമായി മാറ്റും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് കൂടുതൽ ശ്രദ്ധ നൽകും. വിഴിഞ്ഞം- കേന്ദ്രം നൽകേണ്ട തുക കൂടി സംസ്ഥാനം ചെലവഴിച്ചു. വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളർത്തും. കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും. എൻഎച്ച് 66, പുതിയ ഗ്രീൻ ഫീൽഡ് ദേശീയപാത എന്നിവ വിഴിഞ്ഞം വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. വിഴിഞ്ഞം – കൊല്ലം – പുനലൂർ വ്യാവസായിക ഇടനാഴി. ഇതിനായി ഭൂമി വാങ്ങാൻ കിഫ്‌ബി വഴി 1000 കോടി.
സംസ്ഥാന ബജറ്റിൽ റോഡുകൾക്കും പാലങ്ങൾക്കുമായി 3061 കോടി വകയിരുത്തി. റോഡുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി 1000 കോടി രൂപയും അനുവദിച്ചു. കൂടാതെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതിനായുള്ള പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.