ഹജ്ജ് തീർത്ഥാടനത്തോട് അനുബന്ധിച്ച് ജന കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ അടക്കം 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. ഉംറ, ബിസിനസ്, കുടുംബ സന്ദർശന വിസകൾ അനുവദിക്കുന്നതിനെയാണ് ബാധിക്കുന്നത്.
അൾജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, മൊറോക്കോ, നൈജീരിയ, പാകിസ്ഥാൻ, സുഡാൻ, ടുണീഷ്യ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ നൽകുന്നത് നിർത്തിയിരിക്കുന്നത്. ശരിയായ രജിസ്‌ട്രേഷൻ ഇല്ലാതെ വ്യക്തികൾ ഹജ്ജിന് പോകുന്നത് തടയുക എന്നതും ഈ നടപടിയുടെ ലക്ഷ്യമാണെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ വർഷത്തെ ഹജ്ജ് ദുരന്തം ആവർത്തിക്കാതിരിക്കാനാണ് ഈ തീരുമാനം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വിസ നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഈ വർഷത്തെ ഉംറ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 13 ആണ്. ഹജ്ജ് കാലാവധി അവസാനിക്കുന്നതുവരെ കൂടുതൽ ഉംറ വിസകൾ നൽകില്ല.
ചില വിദേശ പൗരന്മാർ ഉംറയ്‌ക്കോ, സന്ദർശന വിസയിലോ സൗദി അറേബ്യയിൽ എത്തുന്നുണ്ടെന്നും ഹജ്ജിൽ പങ്കെടുക്കാൻ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനുള്ള ഒരു നടപടി മാത്രമായിട്ടാണ് ഈ നീക്കം ഉദ്ദേശിച്ചിട്ടുള്ളതെന്നും നയതന്ത്ര കാര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ശരിയായ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നവരോ, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരോ ആയ ആർക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് അഞ്ച് വർഷത്തെ വിലക്ക് നേരിടേണ്ടിവരുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാനായി ചിലർ വിസ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്ത്യയെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള നിരവധി യാത്രക്കാർ ഉംറയ്‌ക്കോ, സന്ദർശന വിസയിലോ രാജ്യത്ത് പ്രവേശിച്ചെന്നും, തുടർന്ന് കൃത്യമായ രജിസ്‌ട്രേഷൻ നടത്താതെ ഹജ്ജിൽ പങ്കുചേരാൻ കാലാവധി കഴിഞ്ഞും അവിടെ ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം ഉംറ വിസകൾ നൽകുന്നതിനുള്ള അവസാന തീയതി 2025 ഏപ്രിൽ 13 ആയിരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. ഇതിനുശേഷം, ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ ഈ 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഇത്തരത്തിലുള്ള പുതിയ വിസകൾ അനുവദിക്കില്ല. ഹജ്ജ് തീർത്ഥാടനം അവസാനിക്കുന്നതിനോടനുബന്ധിച്ച് ജൂൺ പകുതി വരെ നിയന്ത്രണം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.