മാനന്തവാടി: വയനാട് കുറിച്യാട് റെയിഞ്ചിയിലെ ചെതലയം വനാതിർത്തിയിൽ പുള്ളിമാനുകളെ വേട്ടയാടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ചെതലയം വളാഞ്ചേരിക്കുന്ന് സ്വദേശികളായ ഷാബു, സാജു എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പേർ ഒളിവിലാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് പ്രതികളെ പിടികൂടിയത്. കുറിച്യാട് റെയിഞ്ചിലെ ചെതലയം വളാഞ്ചേരികുന്ന് ഭാഗത്ത് വനാതിർത്തിയോട് ചേർന്ന കൃഷിയിടത്തിൽ കെണി വെച്ച് പുള്ളിമാനുകളെ വേട്ടയാടിയ സംഭവത്തിലാണ് രണ്ട് പേർ പിടിയിലായത്.
ചെതലയം വളാഞ്ചേരിക്കുന്ന് സ്വദേശികളായ ഷാബു, സാജു എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂട്ടാളികളായ ബിജു, ജോയി, ജോളി എന്നിവർ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പിടിയിലായ ഷാബുവിന്റെ കൃഷിയിടത്തിലും സമീപത്തുമായി സ്ഥാപിച്ച കെണിയിലാണ് രണ്ട് പുള്ളിമാനുകൾ കുടുങ്ങിയത്. തുടർന്ന് അഞ്ച് പേർ ചേർന്ന് മാനുകളെ ഇറച്ചയാക്കി പാകം ചെയ്യുകയായിരുന്നു. പിന്നീട് വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേർ പിടിയിലായത്.
ഷാബുവിന്റെ വീട്ടിൽ നിന്നും പാകം ചെയ്ത 4 കിലോ മാനിറച്ചിയും കണ്ടെത്തി. പിടികൂടി കൊലപ്പെടുത്തിയ പുളളി മാനുകളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തു. കുറിച്യാട് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രതീശൻ, ഡെപ്യൂട്ടി റെയിഞ്ചർ ബൈജു നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.