വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ പരാമർശവുമായി വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി കരോളിന്‍ ലെവിറ്റ്. അമേരിക്കന്‍ മദ്യത്തിന് ഇന്ത്യ 150% തീരുവയും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100% ചുമത്തുന്നവെന്നാണ് ആരോപണം.
വിവിധ രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന തീരുവയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കരോളിന്‍ ലെവിറ്റിന്റെ പരാമര്‍ശം.
വ്യാപാരം ന്യായവും സന്തുലിതവുമായിരിക്കണമെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാഴ്ചപ്പാടെന്ന് കരോളിന്‍ വ്യക്തമാക്കി. ഇതിന്റെ തുടര്‍ച്ചയായാണ് വിവിധ രാജ്യങ്ങള്‍ തങ്ങള്‍ക്കുമേല്‍ ചുമത്തുന്ന തീരുവയെക്കുറിച്ച് അവര്‍ പറഞ്ഞത്.
അമേരിക്കന്‍ വ്യവസായങ്ങളുടേയും തൊഴിലാളികളുടേയും താത്പര്യം സംരക്ഷിക്കുന്ന പ്രസിഡന്റാണ് ഇപ്പോള്‍ തങ്ങള്‍ക്കുള്ളതെന്നും അവര്‍ അവകാശപ്പെട്ടു.
‘ അതേസമയം അമേരിക്കന്‍ ചീസിനും ബട്ടറിനും കാനഡ 300% തീരുവയാണ് ചുമത്തുന്നത്. അമേരിക്കന്‍ മദ്യത്തിന് ഇന്ത്യയില്‍ 150% ആണ് തീരുവ. ഇന്ത്യയില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 100% തീരുവയുണ്ട്. ജപ്പാന്‍ അരിക്ക് 700% തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നു’, എന്നായിരുന്നു കരോളിന്‍ ലെവിറ്റിന്റെ വാക്കുകള്‍.
കാർഷിക ഉൽപ്പന്നങ്ങൾ ഒഴികെയുള്ള മിക്കവാറും എല്ലാ വസ്തുക്കളുടെയും തീരുവ പിൻവലിക്കാൻ യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാൽ, വ്യാപാര സംരക്ഷണത്തിന്റെ ചട്ടങ്ങൾ ഉപേക്ഷിക്കുകയും പകരം ഇളവുകൾ ലഭിക്കാതിരിക്കുകയും ചെയ്യും.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരത്തിലൂടെ 118.2 ബില്യൺ ഡോളറാണ് നേടിയത്. യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികൂടിയാണ്.