ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ നിര്‍ണായക മത്സരത്തിനിടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ലീഗില്‍ രണ്ടാംസ്ഥാനത്തുള്ള ഗോവ എഫ്.സി.യോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു. തോല്‍വിയോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത തീര്‍ത്തും കുറഞ്ഞു. ഗോവ ഏറക്കുറെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചതാണ്. രണ്ടാംപകുതിയിലാണ് ഇരുഗോളുകളും പിറന്നത്.
ഗോള്‍ വേട്ടയുടെ ആദ്യ പകുതിക്കുശേഷം, 46-ാം മിനിറ്റില്‍ ഗോവ ലീഡ് നേടി. മധ്യനിരതാരം ഐക്കര്‍ ഗുവറോറ്റേക്‌സ്‌ന വകയാണ് ഗോള്‍. 73-ാം മിനിറ്റില്‍ മുഹമ്മദ് യാസിറും ബ്ലാസ്റ്റേഴ്സിന് പണി കൊടുത്തു. ഈ ഗോളിലും ഗുവറോറ്റേക്‌സ്‌നയുടെ പങ്ക് നിര്‍ണായകമായി. അതേസമയം ജയത്തോടെ ഗോവ ലീഗില്‍ രണ്ടാംസ്ഥാനം ഉറപ്പിച്ചു.
21 മത്സരങ്ങളില്‍നിന്ന് 42 പോയിന്റായി ആതിഥേയര്‍ക്ക്. 12 കളിയില്‍ ജയിച്ച ഗോവ, മൂന്ന് കളിയില്‍ മാത്രമാണ് തോറ്റത്. അവസാന ആറ് മത്സരങ്ങളില്‍ അഞ്ചിലും ഗോവയ്ക്കായിരുന്നു ജയം. ബ്ലാസ്‌റ്റേഴ്‌സ് ഏഴു കളിയില്‍ ജയിച്ചപ്പോള്‍ പതിനൊന്നെണ്ണത്തില്‍ തോറ്റു. അതേസമയം മൂന്ന് കളി ശേഷിക്കെ 24 പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ ജംഷഡ്പുര്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. ഗോവയുടെ എതിരാളി പഞ്ചാബ് എഫ് സിയാണ്, ഫെബ്രുവരി 27 -നാണ് മത്സരം.